യന്ത്രക്കൈകളാൽ കറന്നൊഴിച്ച്
നെയ്യെടുത്തുമാറ്റി
തണുതണെത്തണുപ്പിച്ച്
തുള്ളി പിഴക്കാതെ
അളന്നു പ്ലാസ്റ്റിക് കൂടയിലാക്കി
ഇരുമ്പുഗേറ്റിന്റെ പൂട്ടിയ നിദ്രയെ
തട്ടിയുണർത്താൻ
പാൽക്കാരിക്കെന്തിനാണ് പേര് ?
പാൽക്കാരിക്കും പഴക്കാരിക്കും
മീൻകാരിക്കും ചീരക്കാരിക്കും
പത്രക്കാരനും അറവുകാരനും
പേര് ഒരാഡംബരവസ്തുവാണ്
പാൽക്കാരിയുടെ പൂട്ടില്ലാത്ത വീട്ടിലെ
വിശന്നു കരയുന്ന കുഞ്ഞിനു പാലെന്ന പോലെ
പിന്നെ,
ഒരു സമ്മതിദാനം
ഒരു ദാനാധാരക്കുറി,
ഒരാശുപത്രിപ്രവേശം,
മതി, എന്നോടൊത്തു പോരൂ
എന്നാർദ്രമായി വിളിച്ചോതുന്ന മരണം
മെല്ലെ അവരുടെ പേര് സ്ഥിരപ്പെടുത്തി തുല്യം ചാർത്തുന്നു.
Saturday, August 20, 2011
Subscribe to:
Posts (Atom)