മക്കൾ
നരകത്തിൽനിന്ന് കരകേറ്റണേ ശിവശംഭോ
എന്നു കേണപ്പോൾ
തിരുവൈക്കത്തപ്പൻ പറഞ്ഞു:
നിന്നെ കരകേറ്റേണ്ടത്
നിന്റെ മക്കളാണ്,
പുന്നരകത്തിൽനിന്ന് രക്ഷിക്കുന്നവൻ പുത്രൻ.
കാലം മറിഞ്ഞുപോയാറെ
സ്വർഗം നരകവും
നരകം സ്വർഗവുമായി ഇടം തിരുത്തപ്പെട്ടു.
പിതാക്കളെ രക്ഷിക്കേണ്ടത് പിതൃച്ഛേദനം കൊണ്ടാണെന്ന്
തിരിച്ചറിവുണ്ടായി.
പള്ളിമതത്തിന്റെ അന്ത്യം കാത്തുകിടന്നവനെ
പള്ളിക്ക് കൂട്ടിക്കൊടുത്തും
തൊഴിലിന്റെ വിയർപ്പ് തീർത്ഥത്തിലും പവിത്രമെന്ന് കരുതിയവനെ
തീർത്ഥങ്ങളുടെ മാലിന്യത്തിളാറാടിച്ചും
ഇങ്ക്വിലാബിന്റെ ചുടലച്ചാമ്പലിന്
വേദമോതിക്കൊടുത്തും
അവർ പിതാക്കളോട് പകരം വീട്ടി.
മക്കൾ
ശത്രുക്കളുടെ പുനരവതാരമത്രേ.
ജൂൺ, 2004
(‘കുട്ടികൾ ഉറങ്ങുന്നില്ല’ എന്ന സമാഹാരത്തിൽ നിന്ന്)