Wednesday, October 29, 2014

ധാർമ്മികത നീതി നിയമo

    എം.ജി.കോളെജ് ബോംബാക്രമണക്കേസ് പുനരന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രി ഉത്തരവിട്ടിരിക്കുന്നു. ഇത് നിയമപരവും ധാർമ്മികവുമായ ഒട്ടേറെ പ്രശ്നങ്ങളുൾക്കൊള്ളുന്നുണ്ട്.
    സ്വന്തം ജീവനും ജീവിതവും പണയം വച്ചും ക്രമസമാധാനം പാലിക്കാൻ മുന്നിട്ടിറങ്ങുന്ന പോലീസുകാർക്കല്ല, അവരെ കടന്നാക്രമിക്കുന്ന ക്രിമിനലുകൾക്കാണ് മനുഷ്യത്വപരമായ സമീപനത്തിന് അർഹതയുള്ളതെന്ന് അധികാരത്തിന്റെ കുത്തകാവകാശിയായ മുഖ്യമന്ത്രി സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ കോടതിയുടെ അംഗീകാരത്തോടെ തീർപ്പ് കല്പിച്ചുകഴിഞ്ഞ കേസാണിത്. അതിനുമേൽ ഏത് മന്ത്രിക്ക്, ഏത് ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്താൻ കഴിയുക?
    അന്വേഷണത്തിന്റെ പേരിൽ എന്തെങ്കിലുമൊന്ന് ഇവിടെ നടക്കണമെങ്കിൽ അനിവാര്യമായും വേണ്ട ഒന്നുണ്ട്: കേസിൽ തീർപ്പ് കല്പിച്ച ഉമ്മൻ ചാണ്ടി അധികാരസ്ഥാനത്തുനിന്ന് മാറി നിൽക്കുക.
    പക്ഷേ, ധാർമ്മികതയും നീതിയും നിയമവുമൊക്കെ ആരോട് പറയാൻ???

Tuesday, October 7, 2014

ആചാരങ്ങളും വിശ്വാസങ്ങളും

തുടർന്നുപോരുന്ന ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം നാം അതുപോലെ എന്നും പിൻതുടരേണ്ടവയാണോ? മനുഷ്യസമൂഹത്തിന്റെ വികാസചരിത്രത്തിൽ, സവിശേഷ സാംസ്ക്കാരികസന്ധികളിൽ, അപ്പോൾ വന്നുപെടുന്ന പ്രതിസന്ധികളെ മറികടക്കാൻ കണ്ടെത്തിയ വഴികളാണ് ഒട്ടുമിക്ക ആചാരങ്ങളും. പ്രതീക്ഷിതമോ അപ്രതീക്ഷിതമോ ആയുണ്ടാവുന്ന ആഹ്ലാദങ്ങളുടെ പൊട്ടിപ്പുറപ്പെടലായി ഒട്ടേറെ ആഘോഷങ്ങളും അന്നത്തെ സമ്പത്തെന്ന നിലയിൽ വന്നുചേർന്നിട്ടുണ്ട്. സ്വാഭാവികമായും ആ സാഹചര്യങ്ങളിൽ, മതവിശ്വാസത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇതെല്ലാം നിലവിൽ വരുകയും തുടരുകയും വികസിക്കുകയും ചെയ്തത്. 
 എന്നാൽ, ഏതൊരു വികാസത്തിന്റെയും അനിവാര്യമായ ഭാഗമാണ് ഉറയൂരലും പുതിയവ കൈവരിക്കലും. അറിവിന്റെയും അവബോധത്തിന്റെയും വികാസത്തിലൂടെ പഴയ സങ്കല്പങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മതങ്ങളും തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. ശാസ്ത്രം നൽകുന്ന പുതിയ അറിവുകളും ഉൾക്കാഴ്ചകളും നമ്മെ നിരന്തരം നവീകരിക്കുമ്പോൾ ഒരു മതവിശ്വാസത്തിനും അതിൽ പിടിച്ചുനിൽക്കാനാവാതെ വരുന്നു. 
എന്നിട്ടും നാം ഈ ആചാരങ്ങളെയും വിശ്വാസങ്ങളെയും കൈവിടാൻ തയാറാവുന്നില്ലെന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. വിദ്യാരംഭത്തിന്റെ പേരുപറഞ്ഞ് കുട്ടികളെ എഴുത്തിനിരുത്തി അവരിൽ അക്ഷരത്തോട് ഭും വിദ്വേഷവുമുണർത്തലും മതാചാരങ്ങളെ സമ്പന്നർക്ക് മാത്രമുള്ള ആഘോഷമാക്കിത്തീർക്കുന്ന ഹജ്ജും സാത്താനെ ഓടിക്കാൻ എന്ന പേരിലുള്ള പ്രാകൃതമായ കല്ലെറിയലുമെല്ലാം ഇവിടെ ഒത്തുവന്നപ്പോൾ, നമ്മിൽ അവശേഷിച്ച ചിന്താശേഷിയെക്കുറിച്ച് ശങ്കയേറുകയാണ്. 
 ആചാരങ്ങളെയും വിശ്വാസങ്ങളെയും നവീകരിക്കാനുള്ള ശ്രമങ്ങൾ അതത് മതത്തിനുള്ളിൽ നിന്ന് തന്നെയാണ് ഉയർന്നു വരേണ്ടത്. ഏതായാലും ഇന്നത്തെ സാഹചര്യത്തിൽ അവിടെനിന്ന് തെല്ലും വെളിച്ചം പ്രതീക്ഷിക്കാനില്ലെന്ന് തോന്നുന്നു!