Wednesday, February 11, 2015

ആം ആദ്മി!

ആം ആദ്മിയുടെ അസൂയാർഹമായ വിജയം പ്രത്യാശാപരം തന്നെയാണ്. വിശേഷിച്ചും എല്ലാറ്റിനും മീതെ തേരോട്ടം നടത്താൻ മോദിയും അവരെ നയിക്കുന്ന ശക്തികളും തയാറെടുത്ത് നിൽക്കുമ്പോൾ. ജനങ്ങളീൽ ഭൂരിപക്ഷത്തോടും നേരിട്ടിടപെടാനും അവരെ മനസ്സിലാക്കാനും മനസ്സിലാക്കിക്കാനും നടത്തിയ താത്പര്യവും ശ്രമങ്ങളും ശ്ലാഘനീയം തന്നെ. ദില്ലി ഇമാമിന്റെ സഹായവാഗ്ദാനം നിരസിക്കാൻ കാണിച്ച ധീരതയും എടുത്തുപറയേണ്ടതാണെന്ന് തോന്നി.                                                                                                       എന്നാൽ എല്ലാം ശങ്കയോടെ മാത്രം കാണേണ്ടതാണെന്നതാണ് ഇപ്പോഴേ കിട്ടുന്ന സൂചനകൾ.ഇമാമിനെ നിരസിച്ച കെജരിവാളിന് ഒരു ഹിന്ദുസ്വാമിയുടെ മുന്നിൽ കുമ്പിട്ട് നിൽക്കാൻ യാതൊരു വിമുഖതയുമില്ലെന്ന് ഇന്ന് കണ്ട ഒരു ചിത്രം വ്യക്തമാക്കുന്നു. അവിടെയെങ്ങനെയാണ് മതേതര സങ്കല്പങ്ങൾക്ക് കടന്ന് ചെല്ലാൻ കഴിയുക? മുന്നേ സൂചിപ്പിച്ചതുപോലെ, സ്വന്തമായൊരു കാഴ്ചപ്പാടോ നിലപാടോ ഇല്ലാത്ത, അതേസമയം ഉദാരീകരണപ്രവണതകളോട് ആഭിമുഖ്യം പുലർത്തുന്ന, ഹിന്ദുപ്രീണനപരമായ ഒരു ഭരണകക്ഷിയിൽനിന്ന് നാമെന്താണ് പ്രതീക്ഷിക്കേണ്ടത്?                                                                     എന്നിരുന്നാലം നമൂക്ക് പ്രത്യാശ വിടാതെ നോക്കാം!

Tuesday, February 10, 2015

ദില്ലിയിലെ ഫലസൂചനകൾ

മോദിയുടെയും ബി.ജെ.പി.യുടെയും വംശീയ കോർപ്പറേറ്റ് അധിനിവേശത്വരയ്ക്കും ആ വഴി പിന്തുടർന്ന് നിഷ്ക്രിയമായിത്തീർന്ന കോൺഗ്രസ്സിനും ഇന്ത്യ നൽകുന്ന
മറുപടിയുടെ തുടക്കമാവട്ടെ ദില്ലിയിലെ ഫലസൂചനകൾ..
ദില്ലിയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ.

Wednesday, January 14, 2015

എഴുത്തും വര്ഗീയതയും

എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തിനും മൌലികാവകാശങ്ങള്‍ക്കും മിതെ വര്‍ഗിയ - വലതുപക്ഷ ശക്തികള്‍ തുടരുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ തമിഴ് നാട്ടില്‍ നിന്ന്‍ കേള്‍ക്കുന്നത്. ഈ സന്ദര്‍ഭത്തില്‍  പെരുമാള്‍ മുരുഗനോട് ഇന്ത്യയുടെ വലതുപക്ഷ  രാഷ്ട്രീ യ ലോകമെന്നപോലെ സംസ്കരികലോകവും
മാപ്പ് പറയുകയാണ് വേണ്ടത് .        

 വിവാദത്തിന് ഇടയായ  നോവല്‍ പൂ ര്‍ണര്രുപത്തില്‍ പുന:പ്രസിദ്ധികരിക്കണം. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് അത് പരിഭാഷപ്പെടുത്തുകയും വേണം.
എല്ലാറ്റിനും മുന്നേ വേണ്ടത് പെരുമാള്‍ മുരുഗനോട്
നമുക്കുള്ള ഐക്യദാര്‍ഢ്യം ഉറപ്പിക്കുകയും എല്ലാവിധ സംരക്ഷണവും നല്‍കുകയുമാണ്.


"ഹിന്ദുത്വ ഭീഷണി: തമിഴ് സാഹിത്യകാരന്‍ െപരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തുന്നു
ചെന്നൈ: ഹിന്ദുത്വശക്തികളുടെയും ജാതി സംഘടനകളുടെയും ഭീഷണിയില്‍ മനംനൊന്ത് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തുന്നു.
പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി. മുരുകന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക - ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പെരുമാള്‍ മുരുകന്‍ വ്യക്തമാക്കി.
പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍' ( അര്‍ധനാരീശ്വരന്‍ ) എന്ന നോവലിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകള്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. തിങ്കളാഴ്ച നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാള്‍ മുരുകനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. നോവലിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം പിന്‍വലിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ ഒത്തുതീര്‍പ്പില്‍ മുരുകന്‍ അത്യധികം ദുഃഖിതനായിരുന്നെന്ന് ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സാഹിത്യലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് മുരുകന്‍ പ്രഖ്യാപിച്ചത്.
തന്റെ പുസ്തകങ്ങളുടെ പ്രസാധകരായ കാലച്ചുവട് , അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലില്‍ വില്‍ക്കരുതെന്നും പെരുമാള്‍ മുരുകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിറ്റുപോയിട്ടില്ലാത്ത പുസ്തകങ്ങളുടെ തുക ഞാന്‍ കൊടുക്കും. പ്രസാധകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തയ്യാറാണ്. എന്റെ പുസ്തകങ്ങള്‍ വാങ്ങിയവര്‍ക്ക് അവ കത്തിച്ചു കളയാം. അവര്‍ക്കും ഞാന്‍ നഷ്ടപരിഹാരം നല്‍കും- മുരുകന്‍ പറഞ്ഞു.
തന്നെ ഇനി സാഹിത്യ സംബന്ധിയായ ഒരു ചടങ്ങിനും ആരും വിളിക്കരുതെന്നും എല്ലാ പുസ്തകങ്ങളും പിന്‍വലിക്കുകയാണെന്നും മുരുകന്‍ പറഞ്ഞു. ജാതിമത സംഘടനകള്‍ തനിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുരുകന്‍ അഭ്യര്‍ഥിച്ചു.
വിവാദമായത് ആചാരത്തിന്റെ ആഖ്യാനം
ചെന്നെ: തമിഴകത്ത് കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്. നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'. നൂറു കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്.
കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക. മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവില്‍ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.
വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നുപറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010-ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2013-ല്‍ പെന്‍ഗ്വിന്‍ 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലൂഷ് പരിഭാഷ പുറത്തിറക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് നോവലിനെതിരെ നാമക്കല്‍ ജില്ലയില്‍ ഹിന്ദുസംഘടനകള്‍ രംഗത്തിറങ്ങിയത്. നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികള്‍ പെരുമാള്‍ മുരുകന്റേതായുണ്ട്. നിലവില്‍ നാമക്കലിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ തമിഴ് പ്രൊഫസറാണ് പെരുമാള്‍ മുരുകന്‍".

Wednesday, January 7, 2015

ബാലാവകാശ നിയമം






മതപരിവർത്തന നിരോധന നിയമത്തെക്കുറിച്ചാണ് ഇന്ന് കൊണ്ടുപിടിച്ച ചർച്ച.
എന്നാൽ, മതം തിരഞ്ഞെടുക്കാൻ/ഉപേക്ഷിക്കാൻ വ്യക്തിക്കുള്ള സ്വാതന്ത്ര്യം
സർവപ്രധാനമാകണം.

 വ്യക്തിയുടെ  ഇതിനുള്ള അവകാശം നിഷേധിക്കുന്നതായാണ് ഇന്ന് കാണുന്നത്.
കുട്ടികൾ പിറവിക്ക് മുന്നേതന്നെ മതാനുഷ്ഠാനങ്ങളിലേക്കും
ആ(അനാ)ചാരങ്ങളിലേക്കും ആട്ടിത്തെളിക്കപ്പെടുന്നു. ഓരോ മതവും അത് മാത്രം
ശരി, മറ്റുള്ളതെല്ലാം തെറ്റ് എന്ന് ഉറച്ചുവിശ്വസിക്കുന്നതിനാൽ മറ്റ്
മതങ്ങളെ / മതാനുയായികളെ അകറ്റിനിർത്താനും വെറുക്കാനും കൂടിയാണ് ശൈശവാരംഭം
മുതലേ ല്ലാവരും പരിശീലിപ്പിക്കപ്പെടുന്നത്. ഇത് തികച്ചും ദേശവിരുദ്ധവും
പൌരാവകാശനിഷേധപരവുമായ നടപടിയാണ്. ഈ അവകാശനിഷേധത്തിൽ നിന്ന് കുട്ടികളെ
രക്ഷിക്കേണ്ടത് ഒരു ക്ഷേമരാഷ്ട്രസങ്കല്പത്തിലെ അടിയന്തിരാവശ്യം തന്നെ.

കുട്ടികളെ മതനിർമ്മുക്തരായി വളർത്തുകയെന്നതാണ് അതിലേക്ക് വേണ്ടത്.
മാതാപിതാക്കളുടെ മതബോധങ്ങൾ കുട്ടികളിലേക്ക്
അടിച്ചേല്പിക്കപ്പെടാനിടവരരുത്. മറ്റ് അറിവുകൾ പോലെ, എല്ലാ
മതങ്ങളെക്കുറിച്ചും സമഭാവനയോടെ പഠിക്കാനും അവർക്ക് അവസരമുണ്ടാവണം.
വോട്ടവകാശത്തിനെന്നപോലെ, മതാവകാശത്തിനും പ്രായപൂർത്തി
വ്യവസ്ഥയുണ്ടാവുകയും വേണം.

ലോകത്തെ ഇന്ന് കീഴടക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾക്കും
മതവൈരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പരിഹാരമുണ്ടാക്കാൻ
ഇതിന് കഴിയും

ഇതെല്ലാം സാധ്യമാക്കുന്ന വിധത്തിലുള്ള ഒരു ബാലാവകാശനിയമത്തെക്കുറിച്ചാണ്
നാമിന്ന് ഗൌരവപൂർവം ചിന്തിക്കേണ്ടത്.

Monday, January 5, 2015

ചുംബനസമരം

നിയമപാലകരാവേണ്ട അധികാരികൾ ആലപ്പുഴയിലെ ചുംബനസമരത്തോട്  കാണിച്ചപ്രാഥമികമായ നിയമ- നീതി നിഷേധത്തെ ശ്രദ്ധയിൽക്കൊണ്ടുവരുകയും പ്രതിഷേധിക്കുകയും ചെയ്യുകയെന്നതാണ്  കുറിപ്പ് കൊണ്ട് ഉദ്ദേശിച്ചത്. സദാചാരഗുണ്ടകൾ കോഴിക്കോട്ട്  ഹോട്ടലിൽ കാണിച്ച അതിക്രമങ്ങളോടുള്ള പ്രതിഷേധം അപ്പോൾത്തന്നെ ഞാൻ പ്രകടിപ്പിച്ചിരുന്നു,‘സദാചാരത്തിന്റെ ഒളിഞ്ഞുനോട്ടങ്ങൾ’ എന്ന കലാകൌമുദി ലേഖനത്തിലൂടെ. യാഥാസ്ഥിതിക സാമുദായികതയും അതിന്റെ രാഷ്ട്രീയവും ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന മിഥ്യയായ സദാചാര സമീപനങ്ങളെ തകർത്ത് പുതിയൊരു മാനവികതയ്ക്കും അതിനനുയോജ്യമായ വ്യക്തി-സാമൂഹികബന്ധങ്ങൾക്കും തുടക്കം വ്യക്തിയുടെ സ്വകാര്യതയ്ക്കും സാമൂഹികാസ്തിത്വത്തിനും ഒന്നുപോലെ പ്രാധാന്യം നൽകുന്ന, പ്രാദേശികവും ദേശീയവും അന്താരാഷ്ട്രവുമായ ബന്ധങ്ങൾക്കും സൌഹൃദങ്ങൾക്കുമെല്ലാം അതതിന്റെ സ്ഥാനം നൽകുന്ന, ഒരു പുതിയബന്ധവ്യവസ്ഥയിലേക്ക് അനിവാര്യമായും മനുഷ്യന് കടന്നേ പറ്റൂ. അതുകൊണ്ട് ഇതുപോലുള്ള സമരങ്ങളുടെ പ്രവർത്തനപരിധി വികസിക്കേണ്ടതുണ്ടെന്ന് ഞാൻ
കരുതുന്നു. ‘ചുംബനസമര’ത്തിന്റെ സംഘാടകരോട് അതിന്റെ പേര്മാറ്റണമെന്ന് ആജ്ഞാപിക്കുകയായിരുന്നില്ല, ഇതുപോലുള്ള സമരങ്ങളിൽ ഒരുമിക്കേണ്ടവരെയെല്ലാം ഒത്തിണക്കുന്നതിന് ആ പേര് സഹായകമാവില്ല എന്ന ആശങ്ക സൂചിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്.  ഫാസിസത്തിനെതിരായ ഏത് സമരവും അനിവാര്യമായും
രാഷ്ട്രിയമായിരിക്കുമെന്നിരിക്കെ ഫാസിസത്തിനെതിരായ ചുംബനസമരം ഒരു രാഷ്ട്രീയപ്രയോഗം തന്നെയാണ്.അതിലേക്ക് വളർന്ന സമരസംഘാടകരെ പ്രത്യേകം അനുമോദിക്കുന്നു. വളരാൻ ഇനിയും ഇടം ഏറെയുണ്ടെന്നു മാത്രമാണ് ഞാൻ സൂചിപ്പിച്ചത്. അധികാരരാഷ്ട്രീയത്തനെതിരെ കൂടുതൽ ശക്തമായ പ്രതിഷേധവും ജാഗ്രതയും ആവശ്യമുണ്ടെന്നും. (മറ്റൊരു വേദിയിലെ ചർച്ചയിൽ നിന്ന്.)

Sunday, January 4, 2015

ചുംബനസമരം

ആലപ്പുഴയിൽ ഇന്ന് നടത്താനിരുന്ന ‘ചുംബനസമര’ത്തോട് സർക്കാർ സ്വീകരിച്ച നിലപാട് തികച്ചും പ്രതിഷേധാർഹമാണ്. 
നിയമപാലനത്തോടല്ല, സ്ഥാപിതതാത്പര്യങ്ങളോടും മത;വംശീയതകളുടെ പ്രീണനത്തോടുമാണ് തങ്ങൾക്ക് വിധേയത്വമെന്ന് ആ നടപടികൾ വ്യക്തമാക്കുന്നു. നിയമാനുസൃതം നടക്കുന്ന പ്രതിഷേധങ്ങളെയല്ല, അതിന്നെതിരെയുള്ള അക്രമങ്ങളെയാണ് പോലീസ് തടയേണ്ടിയിരുന്നത്. 

എന്നാൽ, ചുബനസമരമെന്ന ഇക്കിളിപ്പേര് ഇങ്ങനെയുള്ള സമരങ്ങളുടെ പ്രസക്തിയെ തീരെ ലഘൂകരിക്കുന്നുണ്ട്. അതിന് സ്നേഹസമരമെന്നോ, മാനവസമരമെന്നോ പോലുള്ള മറ്റൊരു പേര് നൽകേണ്ടതുണ്ട്.. മാനവികമായ മൂല്യങ്ങളെയും പാരസ്പര്യത്തെയും ഉയർത്തിപ്പിടിക്കുന്നതും സംരക്ഷിക്കുന്നതുമാവണം ഈ സമരം.