Wednesday, January 14, 2015

എഴുത്തും വര്ഗീയതയും

എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തിനും മൌലികാവകാശങ്ങള്‍ക്കും മിതെ വര്‍ഗിയ - വലതുപക്ഷ ശക്തികള്‍ തുടരുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ തമിഴ് നാട്ടില്‍ നിന്ന്‍ കേള്‍ക്കുന്നത്. ഈ സന്ദര്‍ഭത്തില്‍  പെരുമാള്‍ മുരുഗനോട് ഇന്ത്യയുടെ വലതുപക്ഷ  രാഷ്ട്രീ യ ലോകമെന്നപോലെ സംസ്കരികലോകവും
മാപ്പ് പറയുകയാണ് വേണ്ടത് .        

 വിവാദത്തിന് ഇടയായ  നോവല്‍ പൂ ര്‍ണര്രുപത്തില്‍ പുന:പ്രസിദ്ധികരിക്കണം. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് അത് പരിഭാഷപ്പെടുത്തുകയും വേണം.
എല്ലാറ്റിനും മുന്നേ വേണ്ടത് പെരുമാള്‍ മുരുഗനോട്
നമുക്കുള്ള ഐക്യദാര്‍ഢ്യം ഉറപ്പിക്കുകയും എല്ലാവിധ സംരക്ഷണവും നല്‍കുകയുമാണ്.


"ഹിന്ദുത്വ ഭീഷണി: തമിഴ് സാഹിത്യകാരന്‍ െപരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തുന്നു
ചെന്നൈ: ഹിന്ദുത്വശക്തികളുടെയും ജാതി സംഘടനകളുടെയും ഭീഷണിയില്‍ മനംനൊന്ത് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തുന്നു.
പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി. മുരുകന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക - ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പെരുമാള്‍ മുരുകന്‍ വ്യക്തമാക്കി.
പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍' ( അര്‍ധനാരീശ്വരന്‍ ) എന്ന നോവലിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകള്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. തിങ്കളാഴ്ച നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാള്‍ മുരുകനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. നോവലിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം പിന്‍വലിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ ഒത്തുതീര്‍പ്പില്‍ മുരുകന്‍ അത്യധികം ദുഃഖിതനായിരുന്നെന്ന് ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സാഹിത്യലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് മുരുകന്‍ പ്രഖ്യാപിച്ചത്.
തന്റെ പുസ്തകങ്ങളുടെ പ്രസാധകരായ കാലച്ചുവട് , അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലില്‍ വില്‍ക്കരുതെന്നും പെരുമാള്‍ മുരുകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിറ്റുപോയിട്ടില്ലാത്ത പുസ്തകങ്ങളുടെ തുക ഞാന്‍ കൊടുക്കും. പ്രസാധകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തയ്യാറാണ്. എന്റെ പുസ്തകങ്ങള്‍ വാങ്ങിയവര്‍ക്ക് അവ കത്തിച്ചു കളയാം. അവര്‍ക്കും ഞാന്‍ നഷ്ടപരിഹാരം നല്‍കും- മുരുകന്‍ പറഞ്ഞു.
തന്നെ ഇനി സാഹിത്യ സംബന്ധിയായ ഒരു ചടങ്ങിനും ആരും വിളിക്കരുതെന്നും എല്ലാ പുസ്തകങ്ങളും പിന്‍വലിക്കുകയാണെന്നും മുരുകന്‍ പറഞ്ഞു. ജാതിമത സംഘടനകള്‍ തനിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുരുകന്‍ അഭ്യര്‍ഥിച്ചു.
വിവാദമായത് ആചാരത്തിന്റെ ആഖ്യാനം
ചെന്നെ: തമിഴകത്ത് കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്. നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'. നൂറു കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്.
കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക. മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവില്‍ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.
വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നുപറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010-ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2013-ല്‍ പെന്‍ഗ്വിന്‍ 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലൂഷ് പരിഭാഷ പുറത്തിറക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് നോവലിനെതിരെ നാമക്കല്‍ ജില്ലയില്‍ ഹിന്ദുസംഘടനകള്‍ രംഗത്തിറങ്ങിയത്. നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികള്‍ പെരുമാള്‍ മുരുകന്റേതായുണ്ട്. നിലവില്‍ നാമക്കലിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ തമിഴ് പ്രൊഫസറാണ് പെരുമാള്‍ മുരുകന്‍".

No comments:

Post a Comment