Monday, January 5, 2015

ചുംബനസമരം

നിയമപാലകരാവേണ്ട അധികാരികൾ ആലപ്പുഴയിലെ ചുംബനസമരത്തോട്  കാണിച്ചപ്രാഥമികമായ നിയമ- നീതി നിഷേധത്തെ ശ്രദ്ധയിൽക്കൊണ്ടുവരുകയും പ്രതിഷേധിക്കുകയും ചെയ്യുകയെന്നതാണ്  കുറിപ്പ് കൊണ്ട് ഉദ്ദേശിച്ചത്. സദാചാരഗുണ്ടകൾ കോഴിക്കോട്ട്  ഹോട്ടലിൽ കാണിച്ച അതിക്രമങ്ങളോടുള്ള പ്രതിഷേധം അപ്പോൾത്തന്നെ ഞാൻ പ്രകടിപ്പിച്ചിരുന്നു,‘സദാചാരത്തിന്റെ ഒളിഞ്ഞുനോട്ടങ്ങൾ’ എന്ന കലാകൌമുദി ലേഖനത്തിലൂടെ. യാഥാസ്ഥിതിക സാമുദായികതയും അതിന്റെ രാഷ്ട്രീയവും ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന മിഥ്യയായ സദാചാര സമീപനങ്ങളെ തകർത്ത് പുതിയൊരു മാനവികതയ്ക്കും അതിനനുയോജ്യമായ വ്യക്തി-സാമൂഹികബന്ധങ്ങൾക്കും തുടക്കം വ്യക്തിയുടെ സ്വകാര്യതയ്ക്കും സാമൂഹികാസ്തിത്വത്തിനും ഒന്നുപോലെ പ്രാധാന്യം നൽകുന്ന, പ്രാദേശികവും ദേശീയവും അന്താരാഷ്ട്രവുമായ ബന്ധങ്ങൾക്കും സൌഹൃദങ്ങൾക്കുമെല്ലാം അതതിന്റെ സ്ഥാനം നൽകുന്ന, ഒരു പുതിയബന്ധവ്യവസ്ഥയിലേക്ക് അനിവാര്യമായും മനുഷ്യന് കടന്നേ പറ്റൂ. അതുകൊണ്ട് ഇതുപോലുള്ള സമരങ്ങളുടെ പ്രവർത്തനപരിധി വികസിക്കേണ്ടതുണ്ടെന്ന് ഞാൻ
കരുതുന്നു. ‘ചുംബനസമര’ത്തിന്റെ സംഘാടകരോട് അതിന്റെ പേര്മാറ്റണമെന്ന് ആജ്ഞാപിക്കുകയായിരുന്നില്ല, ഇതുപോലുള്ള സമരങ്ങളിൽ ഒരുമിക്കേണ്ടവരെയെല്ലാം ഒത്തിണക്കുന്നതിന് ആ പേര് സഹായകമാവില്ല എന്ന ആശങ്ക സൂചിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്.  ഫാസിസത്തിനെതിരായ ഏത് സമരവും അനിവാര്യമായും
രാഷ്ട്രിയമായിരിക്കുമെന്നിരിക്കെ ഫാസിസത്തിനെതിരായ ചുംബനസമരം ഒരു രാഷ്ട്രീയപ്രയോഗം തന്നെയാണ്.അതിലേക്ക് വളർന്ന സമരസംഘാടകരെ പ്രത്യേകം അനുമോദിക്കുന്നു. വളരാൻ ഇനിയും ഇടം ഏറെയുണ്ടെന്നു മാത്രമാണ് ഞാൻ സൂചിപ്പിച്ചത്. അധികാരരാഷ്ട്രീയത്തനെതിരെ കൂടുതൽ ശക്തമായ പ്രതിഷേധവും ജാഗ്രതയും ആവശ്യമുണ്ടെന്നും. (മറ്റൊരു വേദിയിലെ ചർച്ചയിൽ നിന്ന്.)

No comments:

Post a Comment